Book Name in English : Neerkkilikal Padumoru Dikku Kaanam
മാർക്സിന്റെ ഹൈഗേറ്റ് സെമിത്തേരി മുതൽ അഗസ്‌ത്യഗിരി ശൃംഗങ്ങൾ വരെ ഈ പുസ്‌തകത്തിൽ ചുരുൾ നിവരുന്നു. ആദ്യം ഞാൻ വായിക്കാൻ കൈയിലെടുത്തത്, വെള്ളിയാങ്കല്ലിനെക്കുറിച്ചുള്ള വാങ്‌മയചിത്രമാണ്. പണ്ട് ഒരു വെള്ളിയാങ്കല്ല് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കടൽത്തൊഴിലാളികൾ വ്രതാനുഷ്‌ഠാനങ്ങൾ നിർവഹിച്ച് ദീർഘദൂരം തോണി തുഴഞ്ഞു പോയി തിരി കത്തിച്ച് പ്രാർത്ഥിച്ചു വരുന്ന വെള്ളിയാങ്കല്ല്. പിന്നീട് മയ്യഴിപ്പുഴയുടെ തീരങ്ങളിലെ വെള്ളിയാങ്കല്ലുണ്ടായി. തുടർന്ന് സുഭാഷ്‌ചന്ദ്രന്റെ സമുദ്രശിലകൾ നോവലിലെ വെള്ളിയാങ്കല്ല് വന്നു. പിന്നീടങ്ങോട്ട് നിരവധി വെള്ളിയാങ്കല്ലുകൾ രൂപപ്പെട്ടു വന്നു. മഷിപുരണ്ട അക്ഷരങ്ങൾ കൊണ്ടുള്ള ആഖ്യാനങ്ങളായി. വായനക്കാരുടെ സങ്കൽപ്പങ്ങളിലെ ദൃശ്യങ്ങളായി. അങ്ങനെ വെള്ളിയാങ്കല്ല് പുതിയ രൂപഭാവങ്ങളിൽ സ്വയം പുനർജനിപ്പിച്ചുകൊണ്ടിരിക്കുന്നു. മിത്തായും സ്വപ്‌നമായും യാഥാർഥ്യമായും.
വിമൽറോയിയും തൻ്റേതായ ഒരു വെള്ളിയാങ്കല്ലിനെ സൃഷ്ടിച്ചിരിക്കുന്നു. അത് വെറും സാങ്കൽപ്പികമല്ല. വായനക്കാരെ മുൾമുനയിൽ നിർത്തുന്ന സാഹസികമായഒരു യാത്രയുടെ ആഖ്യാനമാണ് അത്. അനുഭവം യാഥാർഥ്യമാണെങ്കിലും ആവിഷ്‌കാരം സ്വപ്‌നമയമാണ്. ഹ്യദ്യമായ ഒരു വായനാനുഭവം.
എം. മുകുന്ദൻ
യാത്രാവിവരണരചന താരതമ്യേന എളുപ്പമായിട്ടുണ്ട്. കണ്ടക്ടഡ് ടൂറിൽ പങ്കെടുത്ത് കുറച്ച് ചിത്രം സംഘടിപ്പിക്കുക. ബാക്കി വിക്കിപ്പീഡിയ നോക്കിക്കൊള്ളും. അതിനാൽ തന്നെ വിമൽറോയിയുടെ യാത്രാവിവരണം ആശ്വാസമാണ്, മോചനമാണ്. അദ്ദേഹം സ്ഥലരാശിയിൽ നിന്ന് അവിടത്തെ മനുഷ്യരെ കണ്ടെത്താനാണ് ശ്രമിക്കുന്നത്. അങ്ങനെയാണ് വേണ്ടതും. കോലാർ ഖനികളെക്കുറിച്ചുള്ള അധ്യായം ഉദാഹരണം. ഖനനം ചെയ്തു തീർത്ത ഖനികളുടെ പ്രേതഭൂമിയിൽ നിന്ന്, അവിടെ ജീവിതം ഹോമിച്ച് ജീവഛവമായി മാറിയ മുൻതൊഴിലാളികളെക്കൊണ്ടാണ് വിമൽറോയ് കഥപറയിക്കുന്നത്. എൻപത് പിന്നിട്ട മാരിയപ്പൻ, നൂറ്റാണ്ട് ജീവിതം പിന്നിട്ട അണ്ണാമലൈ... സഞ്ചാരം അവർക്കൊപ്പമാണ്.
പോകാത്തവർക്ക് പോകാൻ തോന്നുകയും, പോയവർക്ക് ഞാനവിടെ ഇത്തരം മനുഷ്യരെ കണ്ടില്ലല്ലോ. എന്റെ കാഴ്‌ചകളിൽ ഇത്രയും മനുഷ്യബന്ധവും ഗന്ധവും കലർന്നില്ലല്ലോ എന്ന് ഇച്ഛാഭംഗം തോന്നുന്നിടത്തു നിന്നാണ് നല്ല യാത്രാവിവരണം ഉണ്ടാകുന്നത്. ഈ പുസ്‌തകത്തിൻ്റെ പ്രാപ്തി അതാണ്.
ജി. ആർ. ഇന്ദുഗോപൻWrite a review on this book!. Write Your Review about നീർക്കിളികൾ പാടുമൊരു ദിക്ക് കാണാം Other InformationThis book has been viewed by users 14 times